2015 ജൂൺ 10, ബുധനാഴ്‌ച

എന്റെ FB പോസ്റ്റുകള്‍ 11

ചാത്തുനായരുടെ 'മീനാക്ഷി'
നോവല്‍ സാഹിത്യത്തില്‍ കുന്ദലതയ്ക്കും ഇന്ദുലേഖയ്ക്കും ഒരനുജത്തിയുണ്ട് കോഴിക്കോട്ട്- 'മീനാക്ഷി'. തിക്കോടി പഞ്ചായത്തിലെ പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവല്‍.കുന്ദലത പിറന്നത് 1887ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 'ഇന്ദുലേഖ' വന്നു. അടുത്തകൊല്ലം മീനാക്ഷിയും. മീനാക്ഷിക്ക ്തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു- 'ഇന്ദുമതീസ്വയംവരം'. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടിപരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.
മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്നു കരുതുന്ന കുന്ദലത റാവു ബഹദൂര്‍ ടി എം അപ്പു നെടുങ്ങാടി എഴുതിയതാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഒ ചന്തുമേനോനാണ് ഇന്ദുലേഖയുടെ കര്‍ത്താവ് (1889). ചാത്തുനായര്‍ 1890ല്‍ മീനാക്ഷി പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പിസി അമ്മാവന്‍ രാജയാണ് ഇന്ദുമതി സ്വയംവരത്തിന്റെ രചയിതാവ്. ഈ നോവലും ഇതേ വര്‍ഷം - 1890ല്‍ തന്നെ.
പക്ഷേ ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയപ്പോള്‍ മീനാക്ഷിക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി.
"മീനാക്ഷി അതിന്റെ സ്വരൂപം മുതലായവകൊണ്ടും പ്രധാനപ്പെട്ട പ്രകൃതങ്ങള്‍ കൊണ്ടും അടുത്ത പൂര്‍വഗ്രന്ഥമായ ഇന്ദുലേഖയോട് എത്രയും അനുരൂപമായിരിക്കുന്നുവെങ്കിലും കഥയ്ക്ക് പ്രത്യക്ഷമായ പ്രത്യേകതയുള്ളതായി കാണുന്നുവെങ്കില്‍ ചാത്തുനായര്‍ അവര്‍കളുടെ വാസനയെ വളരെ പ്രശംസിക്കേണ്ടിയിരിക്കുന്നു". എന്നാണ് മലയാള മനോരമയുടെ സ്ഥാപക പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടിട്ടുള്ളത്. (മലയാള മനോരമ 1891 ജനുവരി 10) പക്ഷേ ഈ കൃതി ഇന്ദുലേഖയുടെ നിര്‍ജ്ജീവമായ ഒരനുകരണമെന്നാണ് മഹാകവി ഉള്ളൂരിന്റെ വിലയിരുത്തല്‍.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ഒരു ഭൂകുടുംബത്തില്‍ ജനിച്ച ചാത്തുനായര്‍ ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബിഇഎം സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായി. അക്കാലത്ത് പുറത്തിറങ്ങിയ ചില കഥാപ്രബന്ധങ്ങളില്‍ ആവേശഭരിതനായി 1890 മാര്‍ച്ചില്‍ ആരംഭിച്ച മീനാക്ഷിയുടെ രചന നവംബറില്‍ പൂര്‍ത്തിയാക്കിയതായി നോവലിന്റെ ആമുഖത്തില്‍ ചാത്തുനായര്‍ പറയുന്നു.
സവര്‍ണരായ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്നും പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ മാനഹാനി നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് 1891 ഫിബ്രവരി 14ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു.
'മലയാളം പണ്ഡിതനും മീനാക്ഷിയുടെ ഗ്രന്ഥകര്‍ത്താവുമായ ചെറുവലത്ത് ചാത്തു നായര്‍ അവര്‍കള്‍ തന്റെ ഭാര്യയെ ഇവിടെ (കോഴിക്കോട്ട്) കൊണ്ടുവന്നിരിക്കുന്നതായി അറിയുന്നു. വടക്കേ മലബാറിലെ മലയാള സ്ത്രീകളെ കോരപ്പുഴയ്ക്ക് തെക്കോട്ട് കടത്തിക്കൂടാ എന്ന മൂഢതയെ ഇദ്ദേഹം അനാദരിച്ചത് വളരെ ഉചിതമായി.'
ഋണബാധ്യതയും കുടുംബഭാരവും കൊണ്ട് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ച നിര്‍ഭാഗ്യവാനായിട്ടാണ് മീനാക്ഷിയുടെ ജന്മശതാബ്ദി പതിപ്പില്‍ പ്രശസ്ത കഥാകൃത്ത് പള്ളിക്കര വിപി മുഹമ്മദ് ചാത്തുനായരെ പരിചയപ്പെടുത്തുന്നതു കൊണ്ടാവണം മറ്റു രണ്ടു നോവലുകളുടെ പ്രശസ്തിയോ പ്രസക്തിയോ മീനാക്ഷിക്ക് ലഭിക്കാതെ പോയതും. ഈ നോവല്‍കൃതികളുടെ പിറവി കോഴിക്കോട്ടായെന്നതിനാല്‍ മലയാള നോവല്‍ ശാഖയില്‍ കോഴിക്കോടിന്റെ സംഭാവനയ്ക്ക് പ്രാധാന്യമേറുന്നു.
നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍, കോഴിക്കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍, അച്ചുതന്‍ ഗേള്‍സ് സ്‌കൂളിന്റെ ആദ്യരൂപമായ നേറ്റീവ് ഗേള്‍സ് സ്‌കൂളിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ തലക്കൊടി മഠത്തില്‍ അപ്പു നെടുങ്ങാടിയുടെയും ന്യായാധിപനായിരുന്ന ഒയ്യാരത്ത് ചന്തുമേനോന്റെയും പെരുമയും പ്രശസ്തിയും അവരുടെ നോവലുകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലെ നാട്ടിന്‍പുറത്തുകാരനായ ചാത്തുനായരുടെ രചനയുടെ പ്രത്യേകതകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെന്ന് കരുതുന്നവരുണ്ട്. മറ്റു രണ്ടു കൃതികളെ അപേക്ഷിച്ച് ദീര്‍ഘമായ ഈ കഥയുടെ അവതരണവിവരണ രീതി പഠനാര്‍ഹമാണ്. 18ാം നൂറ്റാണ്ടില്‍ മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കും സാമൂഹിക സാമ്പത്തിക സ്ഥിതിഗതിയിലേക്കും മാമൂലികളില്‍നിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും അനുഭവിക്കുന്ന ഭയവിഹ്വലതകളിലേക്കും ഈ നോവല്‍ കണ്ണു തുറക്കുന്നു.
അവലംബം:കേരളപോസ്റ്റ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ